പശുവിനെ ഗോമാതാവായി വിശേഷിപ്പിച്ചാൽ നിത്യവും പശുവിറച്ചി മുഖ്യാഹാരമായി സ്വീകരിച്ചിരിക്കുന്നവർക്ക് അത്രതക്കിഷ്ടമാകില്ല. സാത്വികലക്ഷണപ്രതീകമായ പശുവിനെ കൊന്നുതിന്നുന്നതിൽ അതീവ താൽപ്പര്യം കാണിക്കുന്നവരിൽ നിന്നും എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കാനാവുക. എങ്കിലും ഗോമാതാവ് എന്ന സങ്കൽപ്പം ആദികാലം മുതൽ ഭാരതീയർക്കുണ്ടായിരുന്നു. പരിശുദ്ധിയുടെ പര്യായമായി ഗണിച്ചു പോരുന്ന പശുവിനെ മാതാവായി സങ്കൽപ്പിക്കാൻ ഒട്ടനവധി കാരണങ്ങളുണ്ട്. പശുവിന്റെ പാൽ, ചാണകം, മൂത്രം ഒക്കെ പരിശുദ്ധിയുള്ളതായാണ് സങ്കൽപ്പം. കൂടാതെ പശുവിനെ കണി കാണുന്നതുപോലും നന്മയായിട്ടാണ് മുൻ തലമുറ കണ്ടിരുന്നത്. ഗോപാലകൃഷ്ണൻ എന്നൊരു സങ്കൽപ്പം പോലും ഭാരതീയതയിലുണ്ട്. ഗോക്കളെ പാലിക്കുന്ന കൃഷ്ണനെ ഭക്തർക്ക് ഇഷ്ടമാണ്. സനാതന ഭാരതീയ സംസ്കാരത്തിൽ ഒട്ടും പുറകിലല്ല ഗോമാതാവ് എന്ന സങ്കൽപ്പം, അമൃത് പദാനം ചെയ്യുന്ന അമ്മയെപ്പോലെ കരുണ ചൊരിയുന്ന ഗോവിനെ മാതാ വെന്നു വിളിക്കുന്നതിലും പരിപാലിക്കുന്നതിലും ഭാരതീയർ കാണിക്കുന്ന വിശുദ്ധി അംഗീകരിക്കപ്പെടേണ്ടതാണെന്നാണ് പാശ്ചാത്യരായ ചിലരെങ്കിലും സമ്മതിച്ചിട്ടുള്ളത്. മറ്റൊരു ജീവിയെ വൈശിഷ്ട്യത്തോടെയും വിശുദ്ധിയോടെയും കാണാൻ കഴിയുന്ന സംസ്കാരം അംഗീകരിക്കപ്പെടേണ്ടതാണ്ന്നാണ് അവരുടെ വാദം.
പശുവിൽ നിന്നും നമുക്ക് ഒന്നാമതായി ലഭിക്കുന്നതു പാൽ തന്നെയാണ്. ഔഷധങ്ങളുടെ ചേരുവയായി എക്കാലത്തും ഉപയോഗിച്ചുവരുന്ന പാലിൽ നിന്നും തെര്, വെണ്ണ, നെയ്യ് തുടങ്ങിയവയും ലഭ്യമാകുന്നുണ്ട്. മലത്തെ സ്വാഭാവികമായും അശുദ്ധമായതായി കണക്കാക്കുമ്പോൾ പശുവിൻ ചാണകത്തെ വിശുദ്ധിയുടെ പര്യായമായിട്ടാണ് കണക്കാക്കിവരുന്നത്. ഗന്ധമുണ്ടാകുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല സസ്യലതാതികൾക്ക് ഇത് ആഹാരവുമാകുന്നു. ഔഷധങ്ങളിൽ ചേർക്കാൻ ഗോമൂത്രം ഉപയോഗിക്കാറുമുണ്ട്. പുണ്യാഹത്തിനും അണുനശീകരണത്തിനു മൊക്കെ ഉപയോഗിക്കാറുമുണ്ട്. മാത്രമല്ല ദിവ്യ ഔഷധമായി കണക്കാക്കി വരുന്ന ഗോരോചനം പശുവിന്റെ നാസികയിൽ നിന്നും പുറത്തുവരുന്നതാണെന്ന് അധികമാരും മനസ്സിലാക്കിയിട്ടുമില്ല. ഇത്തരത്തിൽ മനുഷ്യന് സകല വിധത്തിലും ഗുണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാധുജീവിയെ മാതാവ് എന്നു വിളിക്കുന്നതിൽ തെറ്റില്ല. പണ്ടുകാലത്ത് മുറ്റമടിച്ച് വൃത്തിയാക്കുന്ന മുത്തശ്ശി അതിനുശേഷം ചാണകവെള്ളം കൊണ്ട് തളിച്ച് അവിടം വൃത്തിയാക്കുന്നതും പുത്തൻതലമുറയ്ക്ക് വെറും കെട്ടുകേൾവി.